missio dei
കഥക്കൂട്ടിലേക്ക് സ്വാഗതം
ഒരു നിമിഷം....
സുഹൃത്തെ,ഈ കഥകള്‍ വായിക്കുന്നതിന് മുന്‍പ് ഒരുനിമിഷം...കഥകള്‍ വളരെ ചെറുതാണ്.ഒന്നോ രണ്ടോ വരികളില്‍ ഒതുങ്ങുന്നത്.കഥയെഴുത്തിന്‍റെ യാതൊരു അളവുകോലുകളും ബാധകമല്ലാത്ത മറുഭാഷയായിരിക്കാം ഒരുപക്ഷെ!ഈ ചിന്തകളെല്ലാം എത്രയും തിടുക്കത്തോടെ വായിക്കാമോ അത്രയും ചെറുതുമാണ്.ഈ മൂന്നാം ലോകജീവിതത്തില്‍ പ്രകാശനാളമാകണമെന്നാണ് ആശയും കാത്തിരിപ്പും!പക്ഷെ....പ്രകാശനാളം പടുതിരിയായി മാറിയപോലെ!!!തുടര്‍ന്നുവായിക്കുന്നവരെ......കഥക്കൂട്ടിലേക്ക് സ്വാഗതം....
Tuesday, February 23, 2010
മോഹപ്പച്ച
ചിത്രകഥാപുസ്തകങ്ങളിലെ കഥാപാത്രങ്ങള്‍ രഘുവിനെ ചെറിയപ്രായത്തില്‍ തന്നെ വല്ലാതെയാകര്‍ഷിച്ചിരുന്നു.രസം പിടിപ്പിക്കുന്ന കഥകള്‍!!കഥാപാത്രങ്ങള്‍!!.എല്ലാ കഥകളുടേയും അവസാനം രാജകുമാരിയെ വീണ്ടെടുക്കുന്ന രാജകുമാരനും രാജ്യം വീണ്ടെടുക്കുന്ന രാജാക്കന്‍മാരും തിന്മയെ പൊരുതിതോല്‍പിക്കുന്ന നന്മയും മാത്രമായിരുന്നു.മനസ്സിന്‍റെ ഇരുണ്ട കോണില്‍ താഴിട്ടടച്ചിരിക്കുന്ന പുസ്തകങ്ങളുടെ പുറംചട്ടയിലിരുന്ന് ചിത്രശലഭങ്ങള്‍ കുശലം ചോദിക്കാറുണ്ട്."ഞങ്ങളെയൊന്നു തുറന്നുവിടാമോ?".ഇരുട്ടറയില്‍ കിടക്കുന്ന കഥാപാത്രങ്ങള്‍ ഇടയ്ക്കിടയക്ക് കളിയാക്കുവാനും തുടങ്ങി."ഞങ്ങളെ മറന്നുതുടങ്ങി അല്ലേ?".ഇത്തരത്തിലുള്ള മറവി നല്ലതാണെന്നാണ് രഘു ചിന്തിക്കാറുള്ളത്.അതിനുതക്കതായ കാരണവുമുണ്ട്,ആ ചിത്രകഥാപുസ്തകങ്ങള്‍ തുറക്കുവാന്‍ ഭയമാണെന്ന് എങ്ങനെ പുറത്തുപറയും?.അവയില്‍ നിന്നെന്തെങ്കിലും വിശദീകരിച്ചാല്‍...അയാല്‍ തന്‍റെ ജീവിതത്തേക്കുറിച്ചോര്‍ത്ത് വിഷാദിച്ചു.മറവിയുടെ ഇടനായികളില്‍ പതുങ്ങിയിരിക്കുന്ന പ്രകാശം പരത്തുന്ന പുസ്തകങ്ങള്‍ തന്നെ വിഴുങ്ങിക്കളയുമെന്നുവരെ ഭയപ്പെട്ടു!."ഭയത്തിലൂടെ പൂക്കുന്നതാണല്ലോ ജീവിതം".രഘു നെടുവീര്‍പ്പുതിര്‍ത്തു............അവസാനം മറവിയാകുന്ന മരുവിലെ ഓര്‍മ്മയാകുന്ന മരുപ്പച്ചയുടെ തിളക്കത്തില്‍ പഴയൊരു ചിത്രകഥാപുസ്തകം രഘു വിറയ്ക്കുന്ന കരങ്ങളോടെ തുറന്നു."തന്‍റെ പിറവിയുടെ ,സ്വത്വത്തിന്‍റെ,മണ്ണിന്‍റെ ജലത്തിന്‍റെ പ്രകൃതിയുടെ പഴമയുടെ മണത്തില്‍ കോരിത്തരിച്ചുപോയി!!!..........വെളുപ്പിന് അശ്വതി ചായയുമായി രഘുവിനെത്തിരഞ്ഞു.തുറന്ന ചിത്രകഥാപുസ്തകത്തിലെ ചിത്രകഥാപാത്രമായി ,അതാ...രഘു കിടക്കുന്നു! അവള്‍ ആശ്ചര്യത്തോടെ പുസ്തകം തന്‍റെ മാറോട് ചേര്‍ത്തുവച്ചു.
Wednesday, January 27, 2010
അരൂപിയുടെ യാത്ര
വെണ്‍പ്രകാശത്തില്‍ വിഷാദനായി ഒരാള്‍.അയാള്‍ തോളിലെ ദ്രവിച്ച മരക്കഷണങ്ങളില്‍ തെരുപിടിച്ചു.നെറ്റിയിലെ മുറിവുകള്‍ ഇനിയുമുണങ്ങിയിട്ടില്ല.കൈകളില്‍നിന്നും കാല്പാദങ്ങളില്‍നിന്നും രക്തം കിനിഞ്ഞിറങ്ങുന്നു."അവനെ ക്രൂശിക്ക,അവനെ ക്രൂശിക്ക".ആര്‍ത്തട്ടഹാസം ചെവിയില്‍ മുഴങ്ങുന്നുണ്ട്.റൊട്ടി മുറിച്ചുകൊടുത്തപ്പോഴും തള്ളിപ്പറഞ്ഞവ ന്‍റെ കണ്ണുകളിലേക്ക് ദയയോടെയേ നോക്കിയിരുന്നുള്ളു.അന്ത്യചുംബനത്തിന്‍റെ കയ്പിന് സാഹോദര്യത്തിന്‍റ മധുരം ചാലിച്ചിരുന്നു.തന്‍റെ പഞ്ഞിയുടുപ്പിന്‍റെ വെണ്‍മയില്പോലും ശുദ്ധരായവര്‍ എത്രയോപേര്‍!അവന്‍ നെടുവീര്‍പ്പുതിര്‍ത്തു.തിരഞ്ഞിറങ്ങിയതായിരുന്നു...കരുണാര്‍ദ്രമായി,"എന്‍റെ മക്കളെ,അരുത്"..."പിടിക്കവനെ".ക്രൂരമായ അട്ടഹാസം.പോര്‍വിമാനങ്ങളില്‍ അത്യാധുനിക യുദ്ധ സാമഗ്രികളുമായി കിങ്കരര്‍ പറന്നിറങ്ങി."ശേഷിച്ച മരത്തടിയില്‍ തറച്ചുവയ്ക്കു,മറ്റുള്ളവര്‍ക്കൊരു പാഠമാകട്ടെ".കിങ്കരര്‍ അവനെ ശേഷിച്ച ദ്രവിച്ച മരത്തടിയില്‍ തറച്ചുവച്ചു...യുദ്ധാവശിഷ്ടങ്ങളില്‍നിന്നും ഇരുപാര്‍ശ്വങ്ങളും വേര്‍പെട്ട ബാല്യമുഖം നിഷ്കളങ്കമായി ചിരിച്ചു."ഞാന്‍ അടുത്തേക്കുവരട്ടെ ".അവന്‍ ആ വേദനയിലും വ്യസനത്തിലും സന്തോഷിച്ചു.മൃദുവായി വിളിച്ചു.."മകനെ,വരൂ".
ലാപ്ടോപ്
അമ്മേ,എനിക്ക് മടുത്തു.ഈ മഴയിലെനിക്ക് നനയണം.തവളപ്പാടുകള്‍ നോക്കി പച്ചത്തവളകളെ കണ്ട് പേടിക്കണം.വലിയ മന്ദാരപുക്കളോടും തൊട്ടാല്‍ വാടിപൂക്കളോടും ചിത്രശലഭങ്ങളോടും കുശലം പറയണം,അമ്മേ...ഈ പച്ചവിരിച്ച പാടവരമ്പത്തൂടെ ഓടിക്കളിക്കണം,കാണാപ്പാഠത്തേക്കാള്‍ എനിക്കിഷ്ടം കണ്ടുപഠിക്കാനാണ്!കൂകിപായുന്ന തീവണ്ടിയാകാനും നീര്‍ച്ചാലുകളില്‍ പരല്‍മീനുകളെ കണ്ട് മുങ്ങാംകുഴിയിടുവാനും കൊതിയാകുന്നമ്മേ!.അമ്മേ എന്നെ കേള്‍ക്കൂ...നീണ്ട നീണ്ട ക്ലാസ്സുകള്‍ എനിക്ക് മടുത്തു.കാണാപ്പാഠങ്ങള്‍ പഠിച്ചും.ഇതില്‍നിന്നൊരു മോചനമില്ലെ?.അവധി ദിവസങ്ങളിലും എന്നെ വെറുതെ വിട്ടുകൂടേ?.കരിക്കട്ട കൊണ്ടും ചോക്കുകഷ്ണങ്ങളാലും ഭിത്തിയിലൊന്നു വരച്ചോട്ടേ?,ഈ മണ്ണില്‍ കളിച്ചോട്ടേ?,നമ്മുടെ തൊടിയിലെ കുളത്തില്‍ കൂട്ടുകാരോടൊത്ത് കരണംമറിഞ്ഞ് കളിച്ചോട്ടേ?,പച്ചപ്ലാവിലകള്‍കൊണ്ടൊരു പമ്പരം!!! അമ്മേ........."മിണ്ടരുത്".അമ്മ മുരണ്ടു.അവനെ ലാപ്ടോപ്പിനുമുന്‍പിലേക്കു തള്ളിയിരുത്തി.സീഡികളിലടങ്ങുന്ന പാഠപുസ്തകങ്ങള്‍ തീറ്റിക്കാന്‍ തുടങ്ങി.
മരണവും പ്രണയവും
"എനിക്ക് നിങ്ങളെ ഇഷ്ടമായിരുന്നു പക്ഷെ എന്‍റെ അച്ഛനുമമ്മയും".അവളുടെ കണ്ണുകളില്‍ നിന്നും കണ്ണീരെടുത്തുതുടങ്ങി."എങ്കിലും ഞാനെങ്ങനെ മറക്കും?"അവന് സഹിക്കുന്നതിലപ്പുറമായിരുന്നു ആ വിടവാങ്ങല്‍."എങ്കില്‍ അടുത്തജന്മത്തിലൊരുമിക്കാം".അവള്‍ നടന്നുമറയാനൊരുങ്ങി."ഒരുനിമിഷം".അവനവളുടെ കൈകളില്‍ പിടിച്ചു...ഒരു കാല്‍വയ്പ്!! ആ കമിതാക്കളാകുന്ന കുഞ്ഞനുറുമ്പുകള്‍ ചതഞ്ഞു ചത്തുപോയി.മരണവും പ്രണയവുമിങ്ങനെയാണ്.
Wednesday, January 6, 2010
യജമാനന്‍
മരുഭൂമി തന്നെ മരുഭൂമി.കണ്ണെത്താദൂരത്തോളം പരന്നു കിടക്കുന്ന മണല്‍ക്കാട്ടില്‍ നിന്നും ഒരു കഴുത രോഷത്തോടെയമറി,"എന്‍റെ യജമാനനെവിടെയാണ്?അവനെയെനിക്കു കൊല്ലണം!".
സ്വപ്നാടനം
നടന്നു നടന്നു തളര്‍ന്നു ഞാന്‍.ഇനി ഇന്നലെക്കണ്ട സ്വപ്നത്തിന്‍റെ കഥ മുഴുവനാക്കണം.സ്വപ്നമാകുന്ന ഒരാല്‍മരച്ചുവട്ടിലിരിക്കാം.ഒരല്പനേരം,അതിനു ശേഷം വരണ്ടുണങ്ങിയ നദിയിലെ ഒരു കുമ്പിള്‍ വെള്ളം കുടിക്കണം.ദാഹം തീരില്ലെങ്കിലും.സ്വപ്നാടനത്തില്‍ ഹരിതകത്തിലലിയാം.......കഴുകുകള്‍ കണ്ണുകള്‍ കൊത്തിപ്പറിക്കുന്നത് സ്വപ്നമാണെന്നാണ് കരുതിയത്!.അതു സത്യമായിരുന്നു.ഈ വൃദ്ധയായ ഭൂമി പിളര്‍ന്നു മറഞ്ഞിരുന്നെങ്കില്‍..
നാലാം ലോകം
കാത്തിരുന്നുകാത്തിരുന്നു മടുത്തപ്പോള്‍ ഭാര്യക്കുതോന്നി ഭര്‍ത്താവിനെയൊന്നു വിളിക്കണമെന്ന്.ഉള്ളംകയ്യിലൊളിപ്പിച്ച ചിപ്പിലൂടെ ഹൃദയമാകുന്ന ചാലകം വഴി അവള്‍ തിരക്കി."എവിടെയാണ്?എപ്പോളാണു വരുന്നത്?".മറുപടി വന്നു."ഞാന്‍ ചന്ദ്രനിലൊന്നിറങ്ങി,ഇവിടെ ഹോട്ടല്‍ മൂണ്‍സിറ്റിയില്‍ ആണ് നാളെയേ എത്തൂ,ഗുഡ്നൈറ്റ്".
Subscribe to:
Posts (Atom)